10:58 am

നമ്മുടെ ആരാധനകള്‍...

കേനോപനിഷത്തിനെ അടിസ്ഥാനമാക്കി പ്രമുഖ സംന്യാസിവര്യനായ
ശ്രീ. നിര്‍മ്മലാനന്ദഗിരി മഹരാജ്‌ നടത്തിയ സുദീര്‍ഘമായ ഒരു പ്രഭാഷണത്തില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം ചുവടെ കുറിക്കുന്നു.

ഈ വിഷയത്തില്‍ ആഴമേറിയ ഒരു ചര്‍ച്ചയ്ക്ക്‌ 'ചിന്താസുരഭി' വേദിയൊരുക്കുകയാണ്‌. യോജിക്കാം, വിയോജിക്കാം, വിമര്‍ശിക്കാം, വിശകലനം ചെയ്യാം.
അഭിപ്രായങ്ങള്‍ കുറിക്കുക. ഏവര്‍ക്കും സുസ്വാഗതം!

" ചെന്നു തൊഴുത്‌, കാണിക്കയും വച്ച്‌ 'ഈശ്വരാ' എന്നും വിളിച്ച്‌, രണ്ടാമത്തെ വിളിക്ക്‌ എനിക്കിന്നതൊക്കെ ചെയ്തു തരികാന്നുള്ളത്‌ നിന്റെ ഡ്യൂട്ടിയാണെന്നുള്ളതിലേക്ക്‌ ഈശ്വരനെ അധ:പതിപ്പിക്കുമ്പോഴാണ്‌ മതം മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായിത്തീരുന്നത്‌. ആ ഭക്തി ഈ കാലഘട്ടത്തില്‍ വളരുകയും ചെയ്യുന്നു. ഒരു തേങ്ങാ കൊണ്ടൊരു സാമ്രാജ്യം പിടിച്ചടക്കാന്‍ കഴിയുന്ന, ഒരു പഴക്കഷണം കൊണ്ട്‌ ലക്ഷങ്ങള്‍ കൊയ്യാന്‍ കഴിയുന്ന, ഒന്നുരുണ്ടാല്‍ അന്‍പതു പേരെ കൊല്ലാന്‍ കഴിയുന്ന- അങ്ങനെയല്ലേ നിങ്ങള്‍ ചെയ്യുന്നത്‌. ഈ വിഷമവൃത്തമാണ്‌ നിങ്ങളുടെ മതബോധനം ഉണ്ടാക്കുന്നതെന്നു വരുമ്പോള്‍, 'ഉപാസനകളിലൊന്നും ഈശ്വരനില്ല*' എന്ന അറിവ്‌ എത്ര പഴയതാണെന്ന് ആലോചിച്ചു നോക്കുക.
മാത്രമല്ല, ഈശ്വരനുണ്ടെങ്കില്‍ ദൃഷ്ടനഷ്ടങ്ങളായ വസ്തുക്കളൊക്കെ തരുന്നവനായിരിക്കണം ഈശ്വരന്‍. എല്ലാ യുക്തിവാദികളുടെയും ചോദ്യം ഇവിടെയാണ്‌. എല്ലാ യുക്തിഹീനന്മാരും അതു 'കിട്ടി'യതിന്റെ പേരിലാ വിശ്വസിക്കുന്നെ. അതു തരാന്‍ കഴിവുള്ള മനുഷ്യനും-ഏതു നീചനായിരുന്നാലും- അവന്‍ ഈശ്വരനാണ്‌. വിഷമിച്ചപ്പോള്‍ അന്‍പതു രൂപ തന്നു. -അയാളെന്തു പിടിച്ചു പറിക്കാരനായിക്കോട്ടെ, വേറെ അന്‍പതു പേരെ കൊന്നോട്ടെ- വേറൊരുത്തന്‍ തന്നോ എനിക്ക്‌? തന്റെ വേദാന്തം കേട്ടോണ്ടിരുന്നാല്‍ എന്റെ കാര്യം നടക്ക്വോ?

അപ്പോള്‍ തരുന്നതാണ്‌, കൊടുക്കുന്നതാണ്‌, വാങ്ങുന്നതാണ്‌ എന്നുള്ള കച്ചവടമെല്ലാം ഇവിടെ അരങ്ങുതകര്‍ക്കുന്നു.
അതുകൊണ്ടാണ്‌, ഏതെങ്കിലുമൊരു ചൈതന്യത്തെ ഉപാസിക്കുകയാണെങ്കില്‍ ആ ചൈതന്യത്തിന്റെ ഉപാധികള്‍ വിട്ടു പൂജിക്കണം. അവിടെയാണ് ക്ഷേത്രാരാധനയൊക്കെ അര്‍ഥപൂര്‍ണ്ണമാകുന്നത്‌. അതുകൊണ്ട്‌, ക്ഷേത്രാരാധനയൊന്നും പ്രാഥമികര്‍ക്കുള്ളതല്ല. നല്ലതുപോലെ പഠിച്ചുകഴിഞ്ഞ്‌ ആ ശിലയല്ലാതെ, ചൈതന്യത്തെ ശിലയില്‍ കാണാന്‍ കഴിയുമ്പോള്‍ പോയാല്‍ മതി."
*'യദിദം ഉപാസതേ തദിദം ന ബ്രഹ്മ ഭവതി' - കേനം.6