10:22 pm

അഞ്ചു ചോദ്യങ്ങൾ (2)

നമ്മുടെയിടയിൽ ശ്രദ്ധേയരായ ചില മുതിർന്ന വ്യക്തികളോട് അഞ്ചു ചോദ്യങ്ങൾ ചോദിച്ചു. ജീവിതത്തെക്കുറിച്ചുള്ള അവരുടെ ദർശനമെന്ത് എന്നതായിരുന്നു ചോദ്യങ്ങളുടെ വിഷയം.

പ്രമുഖ സാംസ്കാരിക പ്രവർത്തകനും ഗ്രന്ധകാരനും വരിഷ്ഠനായ അദ്ധ്യാപകനുമായ ശ്രീ. എം. എൻ കാരശ്ശേരി ചോദ്യങ്ങളോട് പ്രതികരിക്കുന്നു...


1. ഈ ജീവിതം താങ്കളെ പഠിപ്പിച്ചത് എന്താണ്‌?
ജീവിതത്തില്‍ നിന്ന് കാര്യമായി ഒന്നും ആര്‍ക്കും പഠിക്കാന്‍ കഴിയുകയില്ല എന്ന പാഠം. ജീവിതം ഒന്നേ ഉള്ളു. ആവര്‍ത്തനം ഇല്ല. പാഠം പഠിക്കലും പരീക്ഷ എഴുതലും തോല്ക്കലും ഒക്കെ ഒന്നിച്ചാണ്.

2. മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ 'വിസ്മയം' എന്ന് താങ്കള്‍ കരുതുന്നത് എന്താണ്‌?
ആത്മാര്‍ത്ഥമായ സ്നേഹം തിരിച്ചറിയുന്നതില്‍ മിക്ക സമയത്തും വിശേഷ ബുദ്ധിയുള്ള മനുഷ്യര്‍ പരാജയ പ്പെടുന്നു , വിശേഷ ബുദ്ധി ഇല്ലാത്ത പൂച്ച , നായ, ആന, പശു മുതലായവ ഇതില്‍ പരാജയപ്പെടാറില്ല. ഇതാണ് ഞാന്‍ കണ്ട വിസ്മയം.

3. മനുഷ്യന്റെ നാളെയെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രത്യാശ എന്താണ്‌ ?
എന്തൊക്കെ വന്നാലും , എവിടെ ആയാലും, ഏതു കാലത്തായാലും ചില മനുഷ്യരുടെ ഉള്ളില്‍ നന്മ യുടെ ഒരു പൊരി കെടാതെ കിടപ്പുണ്ടാവും എന്ന വിശ്വാസം .

4. താങ്കളെ ഏറ്റവുമധികം സ്വാധീനിച്ച വരികള്‍ (ഉദ്ധരണി) ഏതാണ്?
"സത്യത്തിന്‌ സാക്ഷ്യം വഹിക്കുന്നവരായിരിപ്പിന്‍! അത് നിങ്ങളുടെ സ്വന്തക്കാര്‍ക്കോ മാതാപിതാക്കള്‍ക്കോ, നിങ്ങള്‍ക്ക് തന്നെയോ എതിരായിരുന്നാലും" - ഖുര്‍ആന്‍

5. ജീവിതവിജയത്തിന് ഏറ്റവും അവശ്യം വേണ്ടത് എന്ന് താങ്കൾ കരുതുന്നത് എന്തൊക്കെയാണ്?
അവനവനു വേണ്ടി അല്ലാതെ , അന്യനു വേണ്ടി ജീവിക്കാന്‍ കഴിയണം.അപ്പോഴെ ജീവിതം നന്നാവു...

9:39 am

അഞ്ചു ചോദ്യങ്ങൾ! - 1

നമ്മുടെയിടയിൽ ശ്രദ്ധേയരായ ചില മുതിർന്ന വ്യക്തികളോട് അഞ്ചു ചോദ്യങ്ങൾ ചോദിച്ചു. ജീവിതത്തെക്കുറിച്ചുള്ള അവരുടെ ദർശനമെന്ത് എന്നതായിരുന്നു ചൊദ്യങ്ങളുടെ വിഷയം.
നമ്മുടെ യുവ തലമുറയ്ക്കായി ഈ ചോദ്യങ്ങളും ഉത്തരങ്ങളും സമർപ്പിക്കുന്നു.
ആദ്യം, പ്രമുഖ ശാസ്ത്രസാഹിത്യ പരിസ്ഥിതിപ്രവർത്തകൻ പ്രൊഫ. ഡോ. ആർ വി ജി മേനോൻ.
 

1. ഈ ജീവിതം താങ്കളെ പഠിപ്പിച്ചത് എന്താണ്‌?
ജീവിതത്തിനു അര്‍ത്ഥവും ലക്ഷ്യവും നാം സ്വയം നിര്‍ണയിക്കെണ്ടിയിരിക്കുന്നു. അത് സ്വന്തം സുഖത്തിനും സന്തോഷത്തിനും അപ്പുറം "അവനവന്‍ ആത്മസുഖത്തിനു ആചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം" എന്ന മട്ടില്‍ ആകുമ്പോള്‍ ജീവിതം ധന്യമാകുന്നു.
2. മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ 'വിസ്മയം' എന്ന് താങ്കള്‍ കരുതുന്നത് എന്താണ്‌?
ഒരിക്കലും ഒടുങ്ങാത്ത പ്രതീക്ഷ.
3. മനുഷ്യന്റെ നാളെയെക്കുറിച്ചുള്ള ഏറ്റവും വലിയ പ്രത്യാശ എന്താണ്‌ ?
"എല്ലാം നന്നാവും, നന്നാവാതിരിക്കില്ല."
4. താങ്കളെ ഏറ്റവുമധികം സ്വാധീനിച്ച വരികള്‍ (ഉദ്ധരണി) ഏതാണ്?
"More is given unto you, because more is expected of you" - ഞങ്ങള്‍ പ്രീ ഡിഗ്രി ക്ലാസ്സില്‍ പഠിച്ച ആല്ബര്ട്ട് ഷ്വൈറ്റ്സറുടെ ജീവചരിത്രത്തില്‍ അദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ച ബൈബിള്‍ ഉദ്ധരണി ആയി ഇതു കൊടുത്തിരുന്നു.
5. ജീവിതവിജയത്തിന് ഏറ്റവും അവശ്യം വേണ്ടത് എന്ന് താങ്കൾ കരുതുന്നത് എന്തൊക്കെയാണ്?
ലക്ഷ്യബോധം, സ്ഥിരോത്സാഹം, നിര്‍മമത.

10:58 am

നമ്മുടെ ആരാധനകള്‍...

കേനോപനിഷത്തിനെ അടിസ്ഥാനമാക്കി പ്രമുഖ സംന്യാസിവര്യനായ
ശ്രീ. നിര്‍മ്മലാനന്ദഗിരി മഹരാജ്‌ നടത്തിയ സുദീര്‍ഘമായ ഒരു പ്രഭാഷണത്തില്‍ നിന്നുള്ള ഒരു ചെറിയ ഭാഗം ചുവടെ കുറിക്കുന്നു.

ഈ വിഷയത്തില്‍ ആഴമേറിയ ഒരു ചര്‍ച്ചയ്ക്ക്‌ 'ചിന്താസുരഭി' വേദിയൊരുക്കുകയാണ്‌. യോജിക്കാം, വിയോജിക്കാം, വിമര്‍ശിക്കാം, വിശകലനം ചെയ്യാം.
അഭിപ്രായങ്ങള്‍ കുറിക്കുക. ഏവര്‍ക്കും സുസ്വാഗതം!

" ചെന്നു തൊഴുത്‌, കാണിക്കയും വച്ച്‌ 'ഈശ്വരാ' എന്നും വിളിച്ച്‌, രണ്ടാമത്തെ വിളിക്ക്‌ എനിക്കിന്നതൊക്കെ ചെയ്തു തരികാന്നുള്ളത്‌ നിന്റെ ഡ്യൂട്ടിയാണെന്നുള്ളതിലേക്ക്‌ ഈശ്വരനെ അധ:പതിപ്പിക്കുമ്പോഴാണ്‌ മതം മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായിത്തീരുന്നത്‌. ആ ഭക്തി ഈ കാലഘട്ടത്തില്‍ വളരുകയും ചെയ്യുന്നു. ഒരു തേങ്ങാ കൊണ്ടൊരു സാമ്രാജ്യം പിടിച്ചടക്കാന്‍ കഴിയുന്ന, ഒരു പഴക്കഷണം കൊണ്ട്‌ ലക്ഷങ്ങള്‍ കൊയ്യാന്‍ കഴിയുന്ന, ഒന്നുരുണ്ടാല്‍ അന്‍പതു പേരെ കൊല്ലാന്‍ കഴിയുന്ന- അങ്ങനെയല്ലേ നിങ്ങള്‍ ചെയ്യുന്നത്‌. ഈ വിഷമവൃത്തമാണ്‌ നിങ്ങളുടെ മതബോധനം ഉണ്ടാക്കുന്നതെന്നു വരുമ്പോള്‍, 'ഉപാസനകളിലൊന്നും ഈശ്വരനില്ല*' എന്ന അറിവ്‌ എത്ര പഴയതാണെന്ന് ആലോചിച്ചു നോക്കുക.
മാത്രമല്ല, ഈശ്വരനുണ്ടെങ്കില്‍ ദൃഷ്ടനഷ്ടങ്ങളായ വസ്തുക്കളൊക്കെ തരുന്നവനായിരിക്കണം ഈശ്വരന്‍. എല്ലാ യുക്തിവാദികളുടെയും ചോദ്യം ഇവിടെയാണ്‌. എല്ലാ യുക്തിഹീനന്മാരും അതു 'കിട്ടി'യതിന്റെ പേരിലാ വിശ്വസിക്കുന്നെ. അതു തരാന്‍ കഴിവുള്ള മനുഷ്യനും-ഏതു നീചനായിരുന്നാലും- അവന്‍ ഈശ്വരനാണ്‌. വിഷമിച്ചപ്പോള്‍ അന്‍പതു രൂപ തന്നു. -അയാളെന്തു പിടിച്ചു പറിക്കാരനായിക്കോട്ടെ, വേറെ അന്‍പതു പേരെ കൊന്നോട്ടെ- വേറൊരുത്തന്‍ തന്നോ എനിക്ക്‌? തന്റെ വേദാന്തം കേട്ടോണ്ടിരുന്നാല്‍ എന്റെ കാര്യം നടക്ക്വോ?

അപ്പോള്‍ തരുന്നതാണ്‌, കൊടുക്കുന്നതാണ്‌, വാങ്ങുന്നതാണ്‌ എന്നുള്ള കച്ചവടമെല്ലാം ഇവിടെ അരങ്ങുതകര്‍ക്കുന്നു.
അതുകൊണ്ടാണ്‌, ഏതെങ്കിലുമൊരു ചൈതന്യത്തെ ഉപാസിക്കുകയാണെങ്കില്‍ ആ ചൈതന്യത്തിന്റെ ഉപാധികള്‍ വിട്ടു പൂജിക്കണം. അവിടെയാണ് ക്ഷേത്രാരാധനയൊക്കെ അര്‍ഥപൂര്‍ണ്ണമാകുന്നത്‌. അതുകൊണ്ട്‌, ക്ഷേത്രാരാധനയൊന്നും പ്രാഥമികര്‍ക്കുള്ളതല്ല. നല്ലതുപോലെ പഠിച്ചുകഴിഞ്ഞ്‌ ആ ശിലയല്ലാതെ, ചൈതന്യത്തെ ശിലയില്‍ കാണാന്‍ കഴിയുമ്പോള്‍ പോയാല്‍ മതി."
*'യദിദം ഉപാസതേ തദിദം ന ബ്രഹ്മ ഭവതി' - കേനം.6

10:43 am

വാളുയര്‍ത്തും മുമ്പ്‌ ഒരു നിമിഷം..!

ഒരു വേനല്‍ക്കാല പ്രഭാതം. മംഗോളിയന്‍ യോദ്ധാവായ ചെങ്കിഷ്‌ ഖാന്‍ തന്റെ സംഘത്തോടൊപ്പം വേട്ടയാടാനിറങ്ങി. പാറക്കൂട്ടങ്ങളും കുറ്റിക്കാടുകളുമൊക്കെ ഇടകലര്‍ന്ന ഭൂപ്രദേശം. ഇടയ്ക്കങ്ങിങ്ങ്‌ മാത്രം ചില വന്മരങ്ങള്‍. മറ്റെല്ലാ യോദ്ധാക്കളുടെയും ചുമലില്‍ വില്ലും, ആവനാഴി നിറയെ അസ്ത്രങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ചെങ്കിഷ്‌ ഖാന്‍ തന്റെ ചുമലില്‍ തനിക്കേറ്റവും പ്രിയപ്പെട്ട പരുന്തിനെ മാത്രമായിരുന്നു വഹിച്ചിരുന്നത്‌. മറ്റേതൊരായുധത്തെക്കാളും സൂക്ഷ്മമായി ലക്ഷ്യത്തിലെത്താനുള്ള ആ വേട്ടപ്പക്ഷിയുടെ കഴിവില്‍ അദ്ദേഹം ഏറെ അഭിമാനിച്ചിരുന്നു.

ആജ്ഞ കിട്ടിയാലുടന്‍ ആ പരുന്ത്‌ അദ്ദേഹത്തിന്റെ ചുമലില്‍ നിന്ന് പറന്നുയരും. ആകാശത്തോളം പറന്നുയര്‍ന്ന് തന്റെ സൂക്ഷ്മനയനങ്ങള്‍ കൊണ്ട്‌ ആ പ്രദേശമാകെ വീക്ഷിക്കും. ഏതെങ്കിലുമൊരു കാട്ടുമുയലിനെയോ ചെറു മാനിനെയോ കണ്ടെന്നിരിക്കട്ടെ, പിന്നെയൊരൊറ്റ കുതിപ്പാണ്‌, കുത്തനെ താഴേക്ക്‌! ഏറെ വൈകാതെതന്നെ കൂര്‍ത്ത നഖങ്ങള്‍ക്കിടയില്‍ പിടയുന്ന ജീവിയുമായി ആ വന്‍പക്ഷി തന്റെ യജമാനനരികില്‍ പറന്നെത്തും. മറ്റെന്തിനെക്കാളും തന്റെ വേട്ടപ്പക്ഷിയെ ചെങ്കിഷ്‌ ഖാന്‍ സ്നേഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു.

പതിവിനു വിപരീതമായി ആ ദിവസം തികച്ചും നിരാശാജനകമായിരുന്നു. മധ്യാഹ്നത്തോളം അലഞ്ഞിട്ടും ഒരു ചെറു ജീവിയെപ്പോലും കണ്ടെത്താന്‍ ആ വേട്ടസംഘത്തിനായില്ല. കരുതിയിരുന്ന ജലമെല്ലാം തീര്‍ന്നു. സൂര്യന്‍ ആകാശത്ത്‌ കത്തിജ്വലിക്കുകയാണ്‌. ദാഹവും ക്ഷീണവും കൊണ്ട്‌ ചെങ്കിഷ്‌ ഖാനും കൂട്ടരും ആകെ തളര്‍ന്നിരിക്കുന്നു. തന്റെ കൂട്ടാളികളെ ഒരു മരത്തണലില്‍ വിശ്രമിക്കാന്‍ വിട്ട്‌ ആ യോദ്ധാവ്‌ ഒന്നു ചുറ്റും കണ്ണോടിച്ചു. അടുത്തെവിടെയെങ്കിലും ഒരു നീരുറവ കണ്ടെത്താനായെങ്കില്‍..! കൊടിയ വേനലില്‍ എല്ലാം വറ്റിവരണ്ടിരിക്കുന്നു. കുറച്ചകലേക്ക്‌ അദ്ദേഹം നടന്നു. അവിടെയതാ... ഒരു പാറക്കെട്ടിന്റെ വിടവിലൂടെ വെള്ളം നൂലുപോലെ ഒഴുകിവീഴുന്നു. അദ്ദേഹത്തിന്റെ നെഞ്ചില്‍ നിന്ന് ആശ്വാസത്തിന്റെ ഒരു നിശ്വാസമുയര്‍ന്നു.

താനെപ്പോഴും കൂടെക്കരുതാറുള്ള ആ വെള്ളിക്കപ്പെടുത്ത്‌ അദ്ദേഹം വെള്ളം ശേഖരിക്കാന്‍ തുടങ്ങി. ചില നിമിഷങ്ങളെടുത്തു അതൊന്നു നിറഞ്ഞു കിട്ടാന്‍. ആര്‍ത്തിയോടെ പാത്രം ചുണ്ടോടടുപ്പിച്ചു. പെട്ടെന്നാണതു സംഭവിച്ചത്‌! ചുമലില്‍ നിന്നു മാറി ഒരു കുറ്റിച്ചെടിയുടെ ചില്ലയിലിരിക്കുകയായിരുന്ന പരുന്ത്‌ ശരവേഗത്തില്‍ പറന്നെത്തി ആ പാനപാത്രം തട്ടിത്തെറിപ്പിച്ചു. “ഇതിനെന്താ ഭ്രാന്തുപിടിച്ചോ!” ചെങ്കിഷ്‌ ഖാന്‌ അരിശം വന്നു. “ഒരുപക്ഷേ അതിനും ദാഹിക്കുന്നുണ്ടാവാം” അദ്ദേഹം പണിപ്പെട്ട് സ്വയം നിയന്ത്രിച്ചു.
ദൂരേക്കുതെറിച്ചു വീണ ആ പാത്രം കയ്യിലെടുത്തു; മണ്ണും പൊടിയുമൊക്കെ പറ്റിയിരുന്നത്‌ തുടച്ചു. വീണ്ടും വെള്ളം നിറയ്ക്കാന്‍ തുടങ്ങി. ഇത്തവണ പകുതി നിറഞ്ഞേയുള്ളു. പാഞ്ഞെത്തിയ പരുന്ത്‌ വീണ്ടും ആ ജലപാത്രം തട്ടിത്തെറിപ്പിച്ചു. എന്നിട്ട്‌ ഒന്നുമറിയാത്തതുപോലെ ആ പാറക്കെട്ടിനു മുകളില്‍ പോയിരുന്നു. ആ യോദ്ധാവിനു കോപം അടക്കാനായില്ല. “അജയ്യനായ, എതിരാളികളുടെ പേടിസ്വപ്നമായ ചെങ്കിഷ്‌ ഖാന്‍ കേവലം ഒരു പക്ഷിയുടെ മുന്നില്‍ തോല്‍ക്കുകയോ? ആരെങ്കിലും അറിഞ്ഞാല്‍ ഇതുപോലെ മറ്റൊരപമാനമുണ്ടോ?”

എന്തോ തീരുമാനിച്ചുറച്ച്‌ അദ്ദേഹം ആ പാത്രം കുനിഞ്ഞെടുത്തു. നീര്‍ധാരയ്ക്കടുത്തേക്ക്‌ നടന്നു. അരയിലെ ഉറയില്‍ നിന്ന് തന്റെ വാള്‍ ഊരിയെടുത്ത്‌ വലതുകയ്യില്‍ പിടിച്ചു. ഒരു കണ്ണ് പരുന്തിന്മേലും മറുകണ്ണ് ഇറ്റിറ്റുവീഴുന്ന ജലത്തിലും ഉറപ്പിച്ച്‌ പാത്രം നിറയ്ക്കാന്‍ തുടങ്ങി. അല്‍പ്പസമയത്തിനു ശേഷം, നിറഞ്ഞപാത്രം തന്റെ ചുണ്ടിലേക്കുയര്‍ത്തി. പ്രതീക്ഷ തെറ്റിയില്ല, പരുന്ത്‌ പാഞ്ഞടുത്തു. ചെങ്കിഷ്‌ ഖാന്റെ മൂര്‍ച്ചയേറിയ വാള്‍ മിന്നല്‍ വേഗത്തില്‍ ഒന്നുയര്‍ന്നു. ആ പക്ഷിയുടെ ഹൃദയം ഭേദിച്ചുകൊണ്ട്‌ അതു കടന്നുപോയി!

ചെങ്കിഷ്‌ ഖാന്‍ ആ നീരുറവിലേക്കു നോക്കി. “നാശം അത്‌ ഒഴുകിത്തീര്‍ന്നിരിക്കുന്നു. ഇനിയെന്താ ചെയ്ക... ” ജലം തേടി ആ പാറക്കെട്ടിനു മുകളിലേക്ക്‌ നടക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മുകളിലെത്തിയപ്പോള്‍ അവിടെയതാ ഒരു ചെറിയ തെളിനീര്‍ക്കുളം! ഇതില്‍ നിന്നാണ്‌ വെള്ളം താഴേക്കൊഴുകിയിരുന്നത്‌. ഒന്നുകൂടി സൂക്ഷിച്ച്‌ നോക്കി. എന്താണത്‌! അദ്ദേഹം അല്‍ഭുതസ്തബ്ധനായിപ്പോയി. ആ കുളത്തില്‍ ചത്തുകിടക്കുന്നു; ആ പ്രദേശത്ത്‌ കാണുന്ന ഏറ്റവും വിഷമുള്ള ഒരു പാമ്പ്‌ ! “ആ വെള്ളം കുടിച്ചിരുന്നെങ്കില്‍... ഈ വിജനപ്രദേശത്തു കിടന്നു മരിക്കാനാകുമായിരുന്നു തന്റെ വിധി! ” തീവ്രമായ കുറ്റബോധത്താല്‍ ആ യോദ്ധാവിന്റെ ശിരസ്സു കുനിഞ്ഞു, കണ്ണുകള്‍ നിറഞ്ഞൊഴുകി.

തന്റെ വാള്‍മുനയിലൊടുങ്ങിയ പരുന്തിന്റെ ജഡവും കയ്യിലെടുത്ത്‌ അടക്കാനാകാത്ത ദു:ഖത്തോടെ, കുനിഞ്ഞ ശിരസ്സോടെ ചെങ്കിഷ്‌ ഖാന്‍ കൂടാരത്തിലേക്കു മടങ്ങി. ആ വേട്ടപ്പക്ഷിയുടെ സ്വര്‍ണ്ണത്തിലുള്ള ഒരു ശില്‍പ്പമുണ്ടാക്കാന്‍ അദ്ദേഹം കല്‍പ്പിച്ചു. അതിന്റെ ഒരു ചിറകില്‍ അദ്ദേഹം കൊത്തിവച്ചു...
“ഒരു കൂട്ടുകാരന്‍ നമുക്കിഷ്ടമല്ലാത്തതു ചെയ്യുമ്പോഴും അയാള്‍ നമ്മുടെ കൂട്ടുകാരന്‍ തന്നെയായിരിക്കും”
മറു ചിറകില്‍ ഇങ്ങനെ കുറിച്ചു...
“ക്രോധത്തിനധീനനായി ചെയ്യുന്ന ഏതൊരു പ്രവൃത്തിയും നമ്മെ പരാജയത്തിലേക്കു നയിക്കുന്നു.”
...............................................................................................................................

ഒന്നു ചിന്തിക്കുക, പലപ്പോഴും അടക്കാനാകാത്ത കോപത്തിനു നാമും അധീനരായിപ്പോകാറില്ലേ?
പെട്ടെന്നു നാവില്‍നിന്നുയരുന്ന പരുഷമായ ചില വാക്കുകള്‍, ചില പ്രവൃത്തികള്‍...
സിരകളില്‍ രക്തം തിളയ്ക്കുമ്പോള്‍ അറിയാതെ നഷ്ടമാക്കുന്നത്‌ ഒരുപക്ഷേ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്തതാകാം... കുറ്റബോധം ജീവിതകാലം മുഴുവന്‍ നമ്മെ ക്രൂരമായി വേട്ടയാടിയേക്കാം...
വാളുയര്‍ത്തും മുമ്പ്‌ ഒരു നിമിഷം...!

5:22 pm

പെന്‍സില്‍ ചിലതു പഠിപ്പിക്കുന്നുണ്ട് !

മുത്തശ്ശി പെന്‍സില്‍ കൊണ്ട്‌ കടലാസിലെന്തോ കുത്തിക്കുറിക്കുകയായിരുന്നു. നാലു വയസ്സുള്ള കുഞ്ഞുമകന്‍ അരികില്‍ നിശ്ശബ്ദം നോക്കിയിരുന്നു. ഒരു ഘട്ടത്തില്‍ അവന്റെ ക്ഷമ നശിച്ചു. “എന്താ അമ്മൂമ്മേ ഈ എഴുതണേ...മോനൂനെപ്പറ്റിയാണോ...?” അവന്‍ കൊഞ്ചിക്കൊണ്ടു ചോദിച്ചു.
“അതെ മോനൂ, നിന്നെപ്പറ്റിത്തന്നെയാ... പിന്നെ ഈ പെന്‍സിലിനെപ്പറ്റിയും. മോന്‍ ഈ പെന്‍സില്‍ കണ്ടില്ലേ... എത്ര ഭംഗിയുള്ളതാ... മോനും ഈ പെന്‍സില്‍ ഇഷ്ടമല്ലേ..”.
കൗതുകത്തോടെ അവന്‍ ആ പെന്‍സില്‍ എടുത്തു. തിരിച്ചും മറിച്ചും നോക്കി; മുന്നിലിരുന്ന പത്രക്കടലാസില്‍ കുത്തിവരഞ്ഞു. അവന്‌ ഒരു പ്രത്യേകതയും തോന്നിയില്ല.
“ഇതു നമ്മള്‍ സാധാരണ കാണുമ്പോലൊരു പെന്‍സിലാണല്ലോ... ഇതിലെന്താ ഇത്ര ഇഷ്ടം തോന്നാന്‍...”
“അതു മോന്‍ നോക്കേണ്ടതുപോലെ നോക്കാത്തതുകൊണ്ടാ... മോനറിയാമോ, ഈ പെന്‍സില്‍ അഞ്ചു കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്‌. ജീവിതത്തില്‍ ഏറ്റവും പ്രധാനമായ അഞ്ചു കാര്യങ്ങള്‍...”
കുട്ടിയുടെ കണ്ണുകള്‍ കൗതുകത്താല്‍ വിടര്‍ന്നു. അവ ആ വൃദ്ധനേത്രങ്ങളിലേക്ക്‌ ഉറ്റുനോക്കി.
“ഒന്നാമത്തെ കാര്യം, മുത്തശ്ശി തുടര്‍ന്നു... നമ്മള്‍ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ്‌. പക്ഷേ എല്ലായ്പ്പോഴും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യമുണ്ട്‌. നമ്മെ നിയന്ത്രിക്കുന്ന ഒരു കരം ഉണ്ടെന്ന സത്യം. അതിന്റെ സഹായമില്ലാതെ നമുക്കൊന്നും ചെയ്യാനാവില്ല. നാം ആ കരത്തെ ഈശ്വരന്‍ എന്നു വിളിക്കുന്നു. ആ നിയന്ത്രണത്തിനു പൂര്‍ണമായി വഴങ്ങിക്കൊടുക്കുകയാണു വേണ്ടത്‌.
രണ്ടാമതായി, ഈ പെന്‍സില്‍ കൊണ്ട്‌ കുറേയധികം എഴുതിക്കഴിയുമ്പോള്‍ അതിന്‌ വീണ്ടും മൂര്‍ച്ച വരുത്തേണ്ടിവരും.അത്‌ പെന്‍സിലിന്‌ കുറച്ചു വേദന ഉളവാക്കുമെന്നത്‌ തീര്‍ച്ചയാണ്‌ എന്നാല്‍ അതിനു ശേഷം അത്‌ കൂടുതല്‍ മികച്ച, ഉപയോഗക്ഷമമായ ഉപകരണമായി മാറുന്നു. അതു പോലെ ജീവിതത്തിലും ചില വേദനയുടെ അനുഭവത്തിലൂടെ നാം കടന്നുപോകേണ്ടി വന്നേക്കാം. എന്നാല്‍ ആ അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ മേന്മയേറിയവ്യക്തികളാക്കി മാറ്റുകയാണെന്നറിയുക.
മൂന്നാമത്തെ ഗുണം, പെന്‍സില്‍ എല്ലായ്പ്പോഴും താനെഴുതിയത്‌ മായ്ക്കുവാന്‍ അനുവദിക്കുന്നു. നാം ജീവിതത്തില്‍ ചെയ്യുന്നതെല്ലാം ശരിയാകണമെന്നില്ല. പശ്ചാത്തപിക്കാനും തെറ്റുതിരുത്തുവാനുമുള്ള ശ്രമങ്ങള്‍ ജീവിതത്തെ കൂടുതല്‍ മഹനീയമാക്കിത്തീര്‍ക്കുന്നു.
ഇനി നാലാമത്തേത്‌, പുറമേയുള്ള തടികൊണ്ടുള്ള, നിറമുള്ള ഈ കവചം എത്ര മനോഹരമാണ്‌ എന്നതല്ല, മറിച്ച്‌ അതിനുള്ളിലെ ഗ്രാഫൈറ്റ്‌ ആണ്‌ ഒരു പെന്‍സിലിന്റെ മേന്മ നിര്‍ണ്ണയിക്കുന്നത്‌. അതിനാല്‍ കൂടുതല്‍ ശ്രദ്ധ ഉള്ളിലേക്ക്‌ കേന്ദ്രീകരിക്കുക. പുറംപൂച്ചുകളല്ല, ഒരു മനുഷ്യന്റെ ഉള്ളിലെ ഗുണഗണങ്ങളാണ്‌ അവനെ ഒരു നല്ല വ്യക്തിയാക്കി മാറ്റുന്നത്‌ എന്നു സാരം.
അവസാനമായി പെന്‍സില്‍, അതു കൊണ്ടെഴുതിയത്‌ മായ്ച്ചാലും എല്ലായ്പ്പോഴും ഒരു പാട്‌ അവശേഷിപ്പിക്കുന്നു. അതുപോലെ, നമ്മുടെ എല്ലാ പ്രവൃത്തികളും മായ്ക്കാനാവാത്ത ഒരു പാട്‌ അവശേഷിപ്പിക്കുമെന്ന് ഒരിക്കലും മറക്കരുത്‌. ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ഏറെ ശ്രദ്ധാലുവായിരിക്കുക”.
കുട്ടി തന്റെ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു, ആ ചുളിവു വീണ കവിളില്‍ ചുണ്ടമര്‍ത്തി. അവന്റെ കുഞ്ഞുമനസ്സ്‌ മന്ത്രിച്ചു. “അമ്മൂമ്മയെ എനിക്കെന്തിഷ്ടമാണെന്നോ...ഇപ്പോള്‍ ഈ പെന്‍സിലിനെയും...”
ഈ ചിന്തോദ്ദീപകമായ കഥ നമ്മുടെ മനസ്സിനോട്‌ ആഴത്തില്‍ സംവദിക്കാന്‍ സ്വയം കെല്‍പ്പുള്ളതാണ്‌. അതുകോണ്ടുതന്നെ ഒരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ലതന്നെ. എങ്കിലും ചില ചിന്തകള്‍ മാത്രം പങ്കു വയ്ക്കട്ടെ.
“നാം വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാണ്‌, എന്നാല്‍ നമ്മെ നിയന്ത്രിക്കുന്ന ഒരു കരമുണ്ടെന്നത്‌ മറക്കരു” തെന്നാണ്‌ പെന്‍സില്‍ പഠിപ്പിച്ച ആദ്യ പാഠം. നമ്മുടെ എല്ലാ ആചാര്യന്മാരും, വേദഗ്രന്ധങ്ങളും പല ഭാവങ്ങളില്‍ ഇതേ സന്ദേശം പകരുന്നുണ്ട്‌. നാം ഈശ്വരന്റെ കയ്യിലെ ഒരു ഉപകരണം മാത്രമാണെന്ന, ഓരോ നിമിഷവും ആ സമര്‍പ്പണ ഭാവം നമ്മിലുണ്ടാകണമെന്ന പരമമായ സന്ദേശം.
ബൈബിളിലെ കുശവനും കളിമണ്ണുമെന്ന ഹൃദ്യമായ ദൃഷ്ടാന്തം ഇതിനുദാഹരണമായി കാണാം. 'കളിമണ്ണ് കുശവന്റെ കയ്യില്‍ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ കയ്യില്‍ ഇരിക്കുന്നു (യിരെമ്യാവ്‌:18:6b)' എന്ന് യഹോവയായ ദൈവം യിസ്രായേല്‍ ജനത്തോട്‌ അരുളുന്നു. കളിമണ്ണും കുശവനുമായുള്ള ആത്മബന്ധം; കളിമണ്ണിന്‌ കുശവനോടുള്ള സമര്‍പ്പണഭാവം! പാഴ്‌ചെളിയെ മനോഹരമായ, മേന്മയേറിയ പാത്രമാക്കി മാറ്റാന്‍ കുശവനു മാത്രമാണു കഴിയുക. ഈശ്വരനോട്‌ നമുക്കു വേണ്ടതും ഇതേ സമര്‍പ്പണ മനോഭാവമാണ്‌.
പെന്‍സില്‍ പഠിപ്പിച്ച രണ്ടാമത്തെ കാര്യവും ഇതിനോടനുബന്ധമായി കാണാം. “ഓരോതവണ വേദനാജനകമായ കൂര്‍പ്പിക്കലുകള്‍ക്ക്‌ വിധേയനാകുമ്പോഴും ഓര്‍ക്കുക, മേന്മ വര്‍ദ്ധിക്കുകയാണ്‌ ”. വയലിലും വഴിയിറമ്പിലും കാണുന്ന കളിമണ്ണ് അതുപോലെ ഉപയോഗിക്കുകയല്ല, കുശവന്‍. അതിലെ ചെളിയും കല്ലുകളും മാലിന്യങ്ങളുമെല്ലാം നീക്കേണ്ടതുണ്ട്‌. ചില താപന പ്രക്രിയകള്‍ (Heat Treatments) ചെയ്യേണ്ടതുണ്ട്‌. അപ്പോഴാണ്‌ അത്‌ ഉറപ്പും മനോഹാരിതയുമുള്ള, ഉപയോഗക്ഷമമായ മണ്‍പാത്രമായി പുന:സൃഷ്ടിക്കപ്പെടുന്നത്‌.
നമ്മിലും ചില മാലിന്യങ്ങളും കല്ലുകളുമൊക്കെ നീക്കം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്‌. ജീവിതത്തില്‍ വേദനകളും പ്രതിസന്ധികളും വിരുന്നെത്തുമ്പോള്‍ മറക്കരുത്‌; നാം കൂടുതല്‍ മൂല്യമുള്ള, ഉറപ്പുള്ള വ്യക്തികളാവുകയാണ്‌. എല്ലാം നന്മയ്ക്കാണ്‌ എന്ന് ഉറച്ചു വിശ്വസിക്കുക.
ഒരു പഴയ ഇംഗ്ലീഷ്‌ ഗാനം ഓര്‍മ്മവരുന്നു...
Change my heart O' God
Make it ever true...
Change my heart O' God
May I be like you...
You are the potter, I am the clay...
Mould me and make me... This is what I pray...
അതെ, ഇതാണെന്റെ പ്രാര്‍ത്ഥന!